Wednesday 28 February 2018

മധുരം ഗായതി - ഒരു മധുരവായന



മലയാളം ക്ലാസിൽ അനിതകുമാരി ടീച്ചർ അവിശ്വസനീയമായി വീണ്ടും വീണ്ടും ഞങ്ങളോട് ചോദിച്ചു : "നിങ്ങൾ മധുരം ഗായതി വായിച്ചിട്ടില്ലേ ?" എനിക്കാകെ അപമാനം തോന്നി . ഇംഗ്ളീഷ് പഠിച്ച കാലത്ത് വട്ടു പിടിച്ചു ഞാൻ വായിച്ച പുസ്തകങ്ങൾക്കൊന്നും "വേണ്ടത് വേണ്ടാത്തത് "എന്ന പ്രോസസിംഗ് നടത്തിയിരുന്നില്ല . ഏതു വായിക്കണം ഏതൊഴിവാക്കണം എന്ന് അറിയുമായിരുന്നില്ല . പിന്നെ , ഒ.വി. വിജയൻ അന്നൊരു പേടി സ്വപ്നമായിരുന്നു .ഏഴാം ക്ലാസിൽ വെച്ചൊരിക്കൽ, അപ്പുക്കിളിയെ പഠിച്ച ഓർമയിൽ 'ഖസാക്കിന്റെ ഇതിഹാസം' വായിക്കാൻ ഒരുമ്പെട്ട ഞാൻ അന്നത്തോടെ വിജയനെ വെറുത്തു പോയി ..ഒരു പുല്ലും പുഷ്പവും അന്ന് തിരിഞ്ഞില്ല . പിന്നെ കുറേനാൾ കഴിഞ്ഞ് അതീവസാഹസികമായ മറ്റൊരുദ്യമം കൂടി ഏറ്റെടുത്തു പരാജയപ്പെട്ടു , ഗുരുസാഗരം !!! പേടി തട്ടിയിട്ട് ഞാൻ പിന്നീട് വിജയനിലേക്കു മടങ്ങിയതേയില്ല . പി.ജിക്ക് മലയാളം എടുത്തു കഴിഞ്ഞാണ് ഖസാക്ക് വായിക്കണമല്ലോ എന്ന് തോന്നിയത് ,നിർബന്ധിതയായത് . അന്നേരത്തെ വായനയിൽ എനിക്ക് രോമാഞ്ചം വന്നു . ഇതിലെന്താ ,എന്ത് കൊണ്ടാ എനിക്ക് മനസിലാകാതെ പോയത് എന്നോർത്ത് അക്കാലമത്രയും കാട്ടിയ അനീതിയിൽ അദ്ദേഹത്തോട് മനസ്സാൽ മാപ്പു പറഞ്ഞു . ഇപ്പൊ തോന്നുന്നു , ഓ വി വിജയന്റേത് കവിതയാണ് , കവിതയെ കവച്ചു വെക്കുന്ന ഗദ്യത്തിന്റെ നൂലൊഴുക്ക് . മധുരം ഗായതി വായിച്ചു കഴിഞ്ഞപ്പോ ആ കാവ്യനോവലിന്റെ അനുഭവത്തിൽ ഇതുറപ്പുമായി .
എങ്ങനെയും വായിക്കാവുന്ന ഏതു വിധവും വ്യാഖ്യാനിക്കാവുന്ന കൃതിയാണ് മധുരം ഗായതി . അദ്ദേഹത്തിന്റെ അവസാന നോവൽ ഇതാണെന്ന് തോന്നുന്നു . 1990 ലാണ് ആദ്യ പ്രതി ഇറങ്ങിയിരിക്കുന്നത് . അക്കാലത്തെ ആധുനികതയുടെയും യന്ത്രവത്കരണത്തിന്റെയും അസാധാരണമായ ആവേഗത്തിൽ അതിശയിച്ച ,ആശങ്ക ജനിച്ച വിജയൻ മറ്റു പലതിനോടും കൊരുത്ത് മനുഷ്യവർഗ്ഗത്തോടുള്ള കാവ്യനീതി നടപ്പാക്കുന്നു ഈ കൃതിയിൽ . പുതുകാല നോവലുകളുടെ കുറ്റിയിൽ കെട്ടിയിട്ട് യുക്തിയും ബുദ്ധിയും കൊണ്ട് താരതമ്യം ചെയ്യാൻ കഴിയില്ല ഇതിനെ . ആത്മീയവും ആദർശധീരവുമായ ഒരു മാനസികാവസ്ഥയുടെ ഔന്ന്യത്തത്തിൽ മാത്രം സാധ്യമാകുന്നതാണ് ഈ രചനയുടെ വായനയും .
കഥാപാത്രങ്ങൾ , സുകന്യയെ കാണാൻ അസംഖ്യം മൺചുറ്റുകളിൽ നിന്ന് വേരുകൾ അഴിച്ചെടുത്തു വഴിയാകെ നടന്നു വന്ന , പിന്നെ അവളെയുമെടുത്ത് , അപഹരിക്കപ്പെട്ട നന്ദിനി പയ്യിനെയും അവളുടെ അച്ഛനമ്മമാരായ മൃത്യുഞ്ജയനെയും ദേവയാനിയെയും തിരഞ്ഞു ഉത്തരാർദ്ധ ഗോളത്തിലേക്കു പറന്ന മഹാവൃക്ഷം ആൽമരം .തിന്മയുടെ ആണവ സ്‌ഫോടനത്തിനു ശേഷം രണ്ടായി പൊട്ടിപ്പിളർന്നു പോയ ഭൂമി ഇന്ന് രണ്ടു അർദ്ധഗോളങ്ങളാണ് . ഉത്തരാര്ധ ഗോളത്തിൽ , യുക്തിയുടെ പരിപൂർണതയുള്ള യന്ത്രങ്ങളുണ്ട് . മഹായന്ത്രം അനേകം മനുഷ്യരെ നിർമിച്ചിരിക്കുന്നു . അവിടെ കൃതൃമമായ ഒരു ഭൂമി ഉണ്ടായി വന്നിരിക്കുന്നു,ഭ്രമണ പഥമില്ലാത്തൊരു പാതിഭൂമി . സുകന്യയുടെ പ്രിയപ്പെട്ടവർ അപഹരിക്കപ്പെട്ടത് അവിടേക്കാണ് . നന്ദിനിയുടെ അമൃത് ചുരത്താൻ മഹായന്ത്രം അവരെ തടവിലാക്കിയിരിക്കുന്നു .ദക്ഷിണാർത്ഥ ഗോളത്തിലാകട്ടെ , പ്രാകൃത മനുഷ്യർ , പ്രകൃതിയിൽ പറ്റിവളരുന്ന സസ്യ സമൂഹങ്ങൾ , ജൈവികത ....
കഥയേക്കാൾ കഥ പറഞ്ഞ രീതിയാണെന്നെ ആകർഷിച്ചത് . നൂറു പേജിൽ എത്രയെത്ര സൂക്ഷ്മചിന്തകൾ . ശാസ്ത്രത്തോടുള്ള ഭയം , വസ്തുക്കളോടും വസ്തുതകളോടുമുള്ള അനിയന്ത്രിതമായ ആവേശം മൂലം തകരാനിരിക്കുന്ന ഒരു ഭൂമിയെ കരുതിയുള്ള അദൃശ്യ വിലാപം . ആത്മാവിന്റെ അപൂർണതയിലുള്ള ആനന്ദം , മോക്ഷം എന്ന സങ്കൽപം , പ്രജ്ഞയെന്ന അത്ഭുതം , മരണാനന്തര പരിണാമം , ഊർജത്തിന്റെ ,പ്രണയത്തിന്റെ സങ്കൽപ്പാതീതമായ സാധ്യതകൾ ..
നന്ദിനിയും ദേവയാനിയും മൃത്യുഞ്ജയനും ദേവദത്തനും ഭഗവാൻ ശ്രീകൃഷ്ണനുമൊക്കെ പുരാണങ്ങളിൽ നിന്ന് വിടുതൽ നേടി സ്വതന്ത്രരായി, എന്നാൽ സ്വഭാവവ്യതിയാനമില്ലാതെ 'മധുരം ഗായതിയിൽ' പ്രത്യക്ഷരാകുന്നുണ്ട് . അപക്വമായ ശാസ്ത്രോപയോഗത്താൽ വന്നുപെടാവുന്നൊരു സർവ്വനാശ സൂചനയും ,അതിൽ നിന്നും കര കയറാൻ കഴിയുമെന്നൊരു പ്രത്യാശയുമൊക്കെ ചേർന്ന് .. വായനക്കാരന് പൂരിപ്പിക്കാവുന്നൊരു കവിതയാണ് ഈ കൃതി .
ഇംഗ്ളീഷിലെ വാൾ -ഇ എന്ന ആനിമേഷൻ ചിത്രം കൈകാര്യം ചെയ്തൊരു പ്രമേയത്തോടു ഒരുപാട് സാമ്യം തോന്നി മധുരം ഗായതിയോടു . ഒരേ നേരം നിർമ്മലവും , പ്രതീക്ഷാനിർഭരവും ,താക്കീതും ജാഗ്രതയും ആവശ്യപ്പെടുന്നൊരു രചന . സരളമായ ഈ ഭാഷ ഒ .വി വിജയന്റേതു തന്നെയോ എന്ന് ഇടയ്ക്കിടെ പുഞ്ചിരിയോടെ ഞാൻ ഓർക്കുന്നുണ്ടായിരുന്നു . കൊച്ചു വായനാ പട്ടികയിലേക്ക് , നിർദേശിക്കാൻ കഴിയുന്ന ഈ സ്നേഹ വായനയെ - മധുരം ഗായതിയെ കൂടി ചേർത്ത് വെക്കട്ടെ ..
വായനാലസ്യത്തിൽ 
ആദിവായന

ചാവുനിലം -ചാകാത്ത വായന

പതിവിലും വൈകിയാണ് അവസാന പുസ്തകം വായിച്ചു തീര്‍ന്നത് . പൊതുവില്‍ സാഹിത്യവായന ചുരുങ്ങിയിട്ടുമുണ്ട് . ഒരുപാട് നാള്‍ മുന്‍പാണ് ,ഏതോ ഒരു മാസികയില്‍ വായനകുറിപ്പ് പോലെ 'ചാവുനിലം' എന്ന നോവല്‍ പരിചയപ്പെട്ടത് . തീക്ഷ്ണമായ ഭാഷയില്‍ പുസ്തകത്തെ പരിചയപ്പെടുത്തിയിരുന്ന ആ കുറിപ്പ് കണ്ടപ്പോ നിര്‍ബന്ധമായും ഇത് വായിക്കണമെന്ന് കുറിച്ചു വെച്ചു .ഒരാഴ്ച മുന്‍പ് യുണിവേഴ്സിറ്റി ലൈബ്രറിയില്‍ നിന്ന് അബദ്ധത്തിൽ കണ്ടെടുത്തു. വൈകുന്നേരങ്ങളില്‍ അല്പാൽപമായി നുണഞ്ഞു തീര്‍ത്തു .
മുൻപ് അറിയുന്ന, ചിലപ്പോഴൊക്കെ തീര്‍ത്തും അറിയാത്ത ഒരിടത്ത് ഒറ്റക്ക് എത്തിയത് പോലെ ഒരു വായന . പരമ്പരകളുടെ കഥ അടുക്കിയും വലിച്ചു വാരിയും നിഗൂഡമായ ഏതോ ഒരു ക്രമത്തില്‍ പറഞ്ഞു വെച്ചിരിക്കുന്നു.
തയ്യല്‍കാരന്‍ മിഖേലാശന്‍ പാഴ്നിലത്തെ ഭയപ്പാടുകള്‍ മറികടന്ന്‍ മെരുക്കിയെടുത്തതിൻറെ പാപഫലം തലമുറകളിലൂടെ കൈമാറി ഇനാശുവിലും ആനിയിലും എത്തി ചിതറിയ കഥ .അനിവാര്യമായ ദുരന്തങ്ങളുടെ മണിമുഴങ്ങുന്ന തുരുത്തിലെ പള്ളി.ആ ദേവാലയത്തിന്‍റെ തണുപ്പിലമര്‍ന്ന്‍ പാപികളുടെ പറുദീസയായ തുരുത്തിനെ സ്നേഹിച്ചു പരിപാലിക്കുന്ന യോനസച്ചന്‍. മിഖേലാശാന്‍ മറിയത്തിനു മാറി മാറി വര്‍ണ്ണ രാത്രികളില്‍ സ്നേഹപൂര്‍വ്വം സമ്മാനിച്ച്‌ കടന്നു കളഞ്ഞ മൂന്ന്‍ മക്കള്‍ . പേറു, ഈശി , ബാര്‍ബര . ഈശിയുടെ നനഞ്ഞ അനാഥമായ മരണത്തില്‍ നിന്നാണ് ചാവുനിലം തുടങ്ങിയത്. ഈശിയിലൂടെ പ്ലമേനയും അനത്താസിയും അംബ്രോസും അഗ്നീസയും കത്രീനത്താത്തിയും റജീനച്ചൂചിയും മാലഹ റപ്പയും ലോപ്പസ് സായുവുമൊക്കെ കടന്നിറങ്ങി പോയി.
മറ്റൊരാളോട് വിവരിക്കാന്‍ തക്ക നിസാരമല്ല ചാവുനിലത്തിലെ കഥകള്‍ . രതിയും വിദ്വേഷവും പാപവും അത്ഭുതങ്ങളും നിസാരതകളും കൊണ്ട് അത് ജീര്‍ണിച്ചിരിക്കുന്നു. തുരുത്തില്‍ നിന്ന് തെറിച്ചു പോയ പാഴ്നിലത്തിലെ കുഷ്ടം പിടിച്ച തണുത്ത വലിയ വീട്ടിലേക്കു അതടഞ്ഞു കിടക്കുന്നു. ചലവും മലവും ശുക്ലവും വീണ പറമ്പുകള്‍ കൊണ്ട് അത് പ്രേതാബാധയേറ്റിരിക്കുന്നു.
കഥ പറയുന്നില്ല. പേരുകള്‍ പോലെ മനുഷ്യരും പെട്ടെന്ന്‍ വായനക്കാര്‍ക്ക് വഴങ്ങിക്കിട്ടാത്ത പ്രകൃതക്കാരാണ്‌. ചാവുനിലത്തിന്റെ അകത്താളുകള്‍ കടന്നാല്‍ പുറത്തിറങ്ങാന്‍ പ്രയാസവുമാണ്.കൊച്ചിയുടെ അഴുകിയ പഴയ മുഖം ,അതിനുള്ളിലും കെടാത്ത നിഷ്കളങ്കത. ആധുനികതക്ക് നിരക്കാത്ത സദാചാര മൂല്യങ്ങള്‍. മനുഷ്യര്‍ മനുഷ്യരായി തന്നെ അഴിഞ്ഞുലയുന്ന നിസാരതകള്‍ ,നിസ്സംഗതകള്‍ ,നിസ്സഹായതകള്‍ . ചാവുനിലം വായിക്കുന്നതിനു മുൻപ് ഫ്രാന്‍സിസ് ഇട്ടിക്കോരയൊക്കെ വായിച്ചിരുന്നത് കൊണ്ടാകണം, പുതിയ നോവലുകളുടെ ആദ്യ വായനയുണ്ടാക്കുന്ന ഭാഷയിലെയും ഭാവുകത്വതിലെയും പ്രമേയത്തിലെയും അസാധാരണത്വം ഞെട്ടലായി പരിണാമപ്പെടാതിരുന്നത്. മലയാള നോവല്‍ പുതിയ വഴിയിലാണ്. പരീക്ഷണത്തിന്റെതും പ്രാദേശികതയുടെതുമായ വഴിയില്‍ .
ഓരോ നാടിനും എത്ര വ്യത്യസ്തമായ കഥകളാണ് പറയാനുണ്ടാവുക .. എത്ര തരം മനുഷ്യരെയാണ് പരിചയപ്പെടുത്താനുണ്ടാവുക . അവ കണ്ടെടുക്കാനുള്ള തിരക്കിലാണ് എഴുത്തുകാര്‍ എന്ന് തോന്നും ഇവ വായിക്കുമ്പോ .. എനിക്ക് മാത്രം തോന്നുന്നതാകുമോ എന്ന് ധാരണയില്ല ,എങ്കിലും ജ്യേഷ്ഠൻഫ്രാന്‍സിസ് നൊരോണയുടെയും ചങ്ങാതി ആന്റോ സാബിന്റെയും വാക്കുകള്‍ ഇതേ വഴിയില്‍ തന്നയല്ലേ സഞ്ചരിക്കുന്നത് എന്ന് ശങ്കിച്ചു..
തഴയപ്പെട്ടവയെ കഥയായി പരുവപ്പെടുത്തുന്ന പി.എഫ് മാത്യൂസെന്ന നോവലിസ്റ്റില്‍ കൗതുകം കിളിര്‍ത്തു. മറ്റൊരു വായനക്കുള്ള ഇന്ധനമാകാന്‍ പാഴ്നിലത്തിലെ ശവങ്ങളുടെ ഉറഞ്ഞ ഗന്ധത്തിനാകും എന്ന ഭയാനകമായ പ്രത്യാശയില്‍ ....
ആദിവായന

Thursday 14 April 2016

പിരിയാൻ നേരം

പിരിയാൻ നേരം തോന്നുന്ന ചില ഇഷ്ടങ്ങളുണ്ടല്ലോ... 
അപ്പോൾ മാത്രം തോന്നുന്നവ...
നെഞ്ചു കീറി പോകുന്ന
നിസ്സംഗമായൊരു നോവാണത്..!


ആദിനോവ്

ആകാശമേ ..

നീ താഴെയെത്തില്ലയെങ്കിലാകാശമേ...
ഞാൻ മേലെ മേലേക്ക് പൊങ്ങിയെത്തും..
തീരെക്കനംകെട്ട മേഘപ്പളുങ്കിനെ
കെട്ടിപ്പിടിച്ചു ഞാൻ കൂടെയെത്തും...
മേഘപ്പുറത്തേറി മോഹിച്ചിടങ്ങളിൽ
ഞാനെന്റെ ജീവനെക്കൊണ്ടു പോകും
പാകത്തിലൂറിത്തുടുത്തുളള സൂര്യനെ
എത്തിപ്പിടിക്കും കടിച്ചു തിന്നും...
ഒറ്റയല്ലീ വഴിക്കൊക്കെയും കോർക്കുവാൻ
കൈയ്യെനിക്കേകിയെൻ കൂട്ടുകാരൻ..
ഞങ്ങളീ മണ്ണിൽ മടങ്ങിയെത്തേ നിന്നെ
കൊഞ്ഞനം കുത്തും, കുറുമ്പെടുക്കും....
ആദിമേഘം

Adila kabeer

ശരിയാണ് രോഹിത്ത്


നിന്റെ ചിതയിൽ നിന്നൊരു കൊളളി
കടമായെടുക്കുന്നു..
കരുതുന്നു പകയറക്കുളളിൽ;
കത്തിയെരിയുമ്പൊളതു കെട്ടു തീരാതെയണയാതെ
പുകയട്ടെ പകരട്ടെ ഞങ്ങൾ
നിൻറെ,
മരണം മെടഞ്ഞ പന്തങ്ങൾ..!
നൂറുനക്ഷത്ര രാവുകൾ
കനവുകളിലിഴ ചേർത്തു
കനിവുളള മണ്ണു നീ തേടീ..
നീല നിറമാർന്ന നിഴലും
നിലാവും കടുംപച്ചയുതിരുന്ന
മഞ്ഞക്കറുപ്പും
നീ തന്നെ
ഞാൻ തന്നെ
നാം തന്നെയാണീ
നിറംകെട്ട കാലവും വാക്കും
സ്നേഹവൃണമല്ലയീ ജീർണ്ണ മണ,മുളളു കീറുന്ന
മേലാളനടിവസ്ത്രയീർപ്പം
ഇന്ത്യയിരുളിൽ പുതപ്പിച്ച
ചിരകാല മോഹങ്ങ-
ളഴുകുന്ന പുകയുന്ന ഗന്ധം
വന്ധ്യ വഴിയിൽ നടിക്കുന്നുറക്കം..
ഇല്ല; മരണമില്ല
മണ്ണിലുരുകുന്ന കനവുളള കരളുളള കാലംവരേക്കും.. നുളളിയെറിയാം;തളിർക്കുന്ന പൂക്കുന്ന ജാതി വിത്ത,ടിയേ
കുരുക്കാതെ നോക്കാം..
ഞങ്ങളിനി നിൻറെ സ്വപ്നങ്ങൾ കാണാം
-ദലിതൻറെ ഹിതമല്ല രോഹിത്ത്
വിധിയല്ല ശരിയാണ്
രോഹിത് -
(വെറുതേ വെറുതേയൊരു നോവിൽ,
ആദില കബീർ)

കാണെക്കാണെ സംഭവിച്ചത്.


"ഒരുവശം മൗനഗർത്തങ്ങൾ; ഞാൻ നിന്റെ
മിഴികളിൽ വീണു നൂറായ് നുറുങ്ങുന്നു
മറുവശം ശിലാസ്തംഭങ്ങൾ;നീയെന്റെ
ഹൃദയമെങ്ങെന്നു തപ്പിനോക്കുന്നുവോ?"
"ജലസ്തംഭം " എന്ന കവിത എത്തിയപ്പോഴേക്കും ഞാൻ പി.പി.രാമചന്ദ്രൻ എന്ന കവിയെ ഹൃദയത്തിൽ അടയാളപ്പെടുത്തിത്തുടങ്ങിയിരുന്നു. എഴുതാൻ ശ്രമിക്കുമെങ്കിലും, പുതിയ കാലത്തിന്റെ കവിതകൾ ബോധപൂർവ്വം വായിക്കാൻ ഞാൻ മെനക്കെടാറേയില്ലായിരുന്നു എന്നുളളതാണ് സത്യം.ചൊക്കൻ തന്ന നീണ്ട ലിസ്റ്റ് കണ്ടന്ധാളിച്ച് പറവൂർ ലൈബ്രറിയിൽ പുസ്തകം അന്വേഷിച്ച ഉടനെ ഉണ്ണിയങ്കിൾ എടുത്തു തന്നു " കാണെക്കാണെ" എന്ന ശ്രീ.പി.പി രാമചന്ദ്രൻറെ കവിതാലോകത്തെ...!
കഥകളെ അവലോകനം ചെയ്യും പോലെ കവിതാസമാഹാരത്തെ സാധ്യമാണോ എന്നറിയില്ല... പ്രത്യേകിച്ച് പല കവിതകളും പ്രബന്ധമാക്കാൻ തക്ക ഗഹനവും സൗന്ദര്യവും സത്തയുമുളളതാകുമ്പോൾ! അമ്പത്തിയഞ്ചിൽ പരം കവിതകൾ 116 താളുകളിലായ് നെഞ്ചുവിരിച്ച് നിന്നു. എന്താണ്, എങ്ങനെയാണ്, എന്തിന് വേണ്ടിയാണ് കവിതകളുണ്ടാകുന്നത് എന്ന് സ്വയം വ്യാകുലപ്പെടുന്നവൾക്ക് മുന്നിൽ ;എന്തും, എങ്ങനെയും കവിതയാക്കാം എന്ന് കാണെക്കാണെ തെളിഞ്ഞുവന്നു..
"ഇവിടെയുണ്ടു ഞാ-
നെന്നറിയിക്കുവാൻ
മധുരമാമൊരു
കൂവൽ മാത്രം മതി
.........
ഇനിയുമുണ്ടാകു
മെന്നതിൻ സാക്ഷ്യമായ്
അടയിരുന്നതിൻ
ചൂടു മാത്രം മതി...
ഇതിലുമേറെ ലളിതമായെങ്ങനെ കിളികളാവി
ഷ്ക്കരിക്കുന്നു ജീവനെ" - എന്ന് കവി ചോദിക്കുമ്പോൾ മനസിൽ വന്നത് 'ശരിയാണല്ലോ' എന്ന ചിന്ത മാത്രമല്ലല്ലോ.... നാമേത് തൂവലാണ് മിച്ചം വെക്കുക എന്ന ' നിലനിൽപിന്റെ, ,സ്വത്വബോധത്തിന്റെ ' ചോദ്യം കൂടിയല്ലേ!
"അടുത്ത കുതിക്കുളള
ധ്യാനമായിരുന്നു ത-
ന്നിരിപ്പെന്നുണർത്തിച്ചു
ചാടിയ ജീവോന്മാദം"- (ഇരിപ്പ് നടപ്പ് ) എന്ന കവിതയിലെ പച്ചപ്പുൽച്ചാടിയുടെ ധ്യാനാത്മകമായ പച്ചിലയിരുത്തത്തെ ജീവനിൽ ബന്ധിച്ചു ഈ വരികൾ.
കേശാദിപാദ'ത്തിൽ ,
" കൊതുകു മൂളി
പ്രദക്ഷിണം വയ്ക്കവേ
ചെവികൾ സോപാന
മണ്ഡപമായിടാം" - എന്ന് വായിക്കുമ്പൊ രസം തോന്നി.. അങ്ങനേം ചിന്തിക്കാമല്ലോ എന്ന രസം. എഴുത്തച്ഛന്റെ 'രസനയിൽ നഗ്ന നടനമാടിയ 'സരസ്വതിയും, അന്തി ചായുന്ന പോൽ വീണടിഞ്ഞൊരു മാവും, മുറ്റത്ത് ഉണക്കാനിട്ട കൊപ്രയ്ക്ക് ,
" കോലായിൽ കാവലായ്
ഞാനുമുണ്ട്
വായിക്കാൻ പുസ്തകം
കൈയിലുണ്ട്
ഉമ്പെർട്ടോ എക്കോ
രചിച്ചതാണ്
ഇന്റർപ്രെട്ടേഷൻ
വിഷയമാണ് " -
എന്ന സ്വയനേരങ്ങളെയും പി.പി വരിയാക്കിയിരിക്കയാണ്.
രാഷ്ട്രീയം പറയുന്ന കവിതയാണ്'പാളങ്ങൾ'. വ്യാഖ്യാനങ്ങൾക്കായ് തുറന്നു വെച്ചിരിക്കുന്ന 'പാളങ്ങളി'ൽ കോളനിയായിരുന്ന ഇന്ത്യാ കാലത്തിന്റെ ബോഗീഗന്ധത്തിൽ ത്രസിച്ചു മനസ്.'വനഹൃദയം' വായിക്കുമ്പോൾ കാട്ടുവഴിയിലെ തടാക നെഞ്ചത്തെ ബോട്ടുസഞ്ചാരിയായ്, കാനന നീരൂറ്റിക്കുടിച്ച കണ്ണുമായ് ഞാനും കാഴ്ച 'സ്വദിച്ചു '.. ഒടുവിൽ ,
"മുതലപ്പുറത്താണീ
യാത്രയെന്നറിഞ്ഞു നാം
ഹൃദയം മരക്കൊമ്പിൽ
തൂക്കുവാൻ മറന്നല്ലോ " -
എന്ന് വെട്ടിവിറച്ചു.
എന്നും കാണുന്ന കത്തിക്കൊരാഖ്യാനവും, 'തരിമണൽ തമ്മിൽ തമ്മിൽ പേശും കുശലങ്ങൾ' വാഹന ഗർജ്ജനത്തിനിടയിലും കേൾക്കുന്ന "ബസ് സ്റ്റാൻറിലെ തൂപ്പുകാരി"യെക്കുറിച്ചും, ഭൂമി മടുത്താകാശം തേടിയ കിനാവുറുമ്പിൻറെ സ്വപ്ന സിംഹാസനത്തെയോർത്തും, കളഞ്ഞുപോയ കമ്മലന്വേഷിച്ച് പൊന്നെന്നല്ല.. കുഞ്ഞോമനയെ പച്ചയുടെ ജീവനായ 'പുല്ലെന്നാണ് ' വിളിക്കേണ്ടതെന്ന പച്ചപ്പാഠം പഠിച്ചും നിറയേ കവിതകൾ..
ഒത്തിരി സന്തോഷം വന്നത്,
"പറയൂ നാട്ടിൻ പുറത്തുളള
മാങ്ങകൾക്കെല്ലാം
രുചിയീ മാംഗോ ഫ്രൂട്ടി
ക്കുളള പോലാണോ " -
എന്ന കവിത ഈ പുസ്തകത്തിൽ കണ്ടപ്പോഴാണ്. ക്ലാസ്മുറിയിൽ കവിത വ്യാഖ്യാനിച്ച പഴയ ആദില കബീർ എന്ന താന്തോന്നിപ്പെണ്ണിനെ മധുരത്തോടെ ഓർത്തുപോയ്.
കവിത വായിക്കും തോറും ഞാൻ ഒരരക്കവി പോലുമല്ലെന്ന തിരിച്ചറിവ് കൂടുകയാണ്. എങ്കിലും ഒരു വായനക്കാരിയുടെ വീക്ഷണം പറയാമല്ലോ.... സ്വാധീനിച്ച കവിതകൾ പോലെ തന്നെ ശ്രദ്ധിക്കപ്പെടാൻ കരയാത്ത കവിതകളും 'കാണെക്കാണെയിൽ ' ഉണ്ട്.
കാലങ്ങൾക്കു ശേഷം കവിതയിൽ ഞാനെന്ന വാക്കിനു പകരം 'ഏൻ' ഉപയോഗിച്ചു കണ്ടു.പ്രതിവിരൽ ,ബുദ്ബുദം, അന്തിവിണ്ണ്, ഗുഹ്യമോഹങ്ങൾ, മധുരാർബുദം, ഭൂഗുരുത്വക്കേട്, പുലർവെടി, മാർജ്ജാരപാദൻ, പഞ്ഞിത്തലയൻ ,രാഗമൂർച്ഛ തുടങ്ങി ഒത്തിരി പുതിയ പ്രയോഗങ്ങൾ കണ്ടു.ഗദ്യവും, പദ്യവും ഒരേ ആവേശത്തിൽ അനായാസം കൈകാര്യം ചെയ്തിരിക്കയാണ്. അതും ലളിതപദാവലി കൊണ്ട് ഭാവവും ഭാഷയും യുക്തിയും പ്രകൃതി ചിന്തയും ഉരുക്കിച്ചേർത്തുകൊണ്ട്.
ചൊക്കൻ പറഞ്ഞത് നേരാണ്..., ആദിയുടെ താളം തെറ്റിക്കാനുളള കവിതകൾ തന്നെയാണ് പി.പി.രാമചന്ദ്രന്റെ പേനത്തുമ്പിൽ.അവലോകനം ചെയ്യാനും, തത്ത്വം കണ്ടെത്താനും ആദർശങ്ങളെ വ്യാഖ്യാനിക്കാനും മുതിരുന്നില്ല. കവിത കരളു കൊണ്ട് വായിച്ചു... ഗന്ധം നുകരും പോലെ അനുഭവിച്ചു... കവി പാടിയത് പോലെ തന്നെ..
"ജലവിതാനത്തെ -
പ്പകുത്തു വായിച്ചു ഞാൻ
പരമ വിശുദ്ധം
ഉത്പത്തിവേദം"!
ഹൃദയത്തിൽ പേടിച്ചു ചുരുണ്ടിരിക്കുന്ന ആദിക്കവിതയുടെ ഉത്പത്തിവേദങ്ങളുടെ മഹാസാഗരത്തിൽ നിന്നൊന്ന്...
പുസ്തകക്കൊതിയോടെ,
ആദിവായന

ആദില കബീർ

Sunday 13 December 2015

പച്ചിലകൾ കരയാറുണ്ട്...

കരുതുന്നിടത്തോളം ശരിയല്ല കാര്യങ്ങൾ
പച്ചിലകളും കരയാറുണ്ട്
(അതോ..
പച്ചിലകൾ കരയാറുമുണ്ടെന്നോ... )
കഴിഞ്ഞ രാത്രിയിലും കഥ പറഞ്ഞ
ജരാനര മഞ്ഞിച്ച
ഞരമ്പു തേഞ്ഞു തീർന്നൊരുവൾ
കാലത്ത് കാരണമില്ലാതെ വീണു മരിച്ചപ്പോ..
കൺമുന്നിലിട്ട് തട്ടിക്കളിച്ചൊരീർക്കിലിച്ചൂല്
കൂട്ടത്തിലിട്ടവളെ കൊളളി വെച്ചപ്പോ
പുകയുന്ന ഓർമയിൽ വെന്ത്
പെങ്ങളിലകൾ വാടി വീഴുമ്പോ..
കെട്ടിപ്പിടിക്കുന്ന ഞെട്ടിനെ
തട്ടി മാറ്റാൻ വയ്യാതെ
വിറങ്ങലിച്ചോരില - പച്ചില;
കരയുന്നുണ്ടവിടെ
ചുടുനെടുവീർപ്പുമായ്..!
ആ ശ്വാസമെടുത്തിട്ടാകണം
അതികാലത്തെന്റെ തൊണ്ടക്കുഴിയിൽ
ഈ കണ്ണീർത്തുളളിയിങ്ങനെ..!!

( ആദില കബീർ )

വേരുകൾ...

വേരുകൾ...
രഹസ്യങ്ങളുടെ ഇരുണ്ട ഞരമ്പുകളാൽ
ആണ്ടിറങ്ങിയിട്ടും പടർന്നിടറിയിട്ടും,
അന്തപുരവാർത്തകൾ
ആരോടും പറയാതെയിഴഞ്ഞു നീങ്ങുവോൾ..
മണ്ണകത്തളത്തിന്റെ മാനം കാക്കുവോൾ..
വസന്തം വലിച്ചെറിഞ്ഞ്..
വരണ്ട വേദനയിലേക്ക്
വിയർപ്പു തുളളികൾക്കായ്
വീടു വിട്ടവൾ...
വേരുകൾ!
"തീർത്ഥാ "sകർ

ആദില കബീർ
(Pic courtesy : Ijas MA)

കാട്ടുപൂക്കൾ

കരുതിവെക്കപ്പെടുന്ന പൂക്കളേ...
നിർഭാഗ്യത്തിന്റെ നിറഭേദങ്ങളേ...
കാലം കണ്ടെടുക്കാത്ത കാട്ടുപൂക്കൾ,
ഈ ഞങ്ങൾ;
ഇതളുടയാത്തവർ,
റീത്തിൽ ചത്തിരിക്കാത്തവർ,
ഞെട്ടിന്റെ മുലഞെട്ടിലൊട്ടി അപഹസിക്കയാണു നിങ്ങളെ...,
കെട്ടുകാഴ്ചകളെ!
കാട്ടിലാണെങ്കിലും കൂട്ടിലല്ല ഞങ്ങൾ
വിലയിടിഞ്ഞാലും വീണ്ടും പൂക്കുന്നവർ... !!!

ആദില കബീർ

നെഞ്ചുനീറിയൊരു രാരീരം..

നോവാതെ നീ മരിച്ചിരിക്കുമെന്ന്
വെറുതേയെങ്കിലും..
നിനയ്ക്കട്ടെ ഞാൻ കൺമണീ.
കടലുപ്പും കണ്ണീരുപ്പും കുഴച്ച്
നിനക്ക് മാമുണ്ണാൻ ഇനി ബലിച്ചോറ്..
താരാട്ടിലുറക്കാൻ അലയാഴിയൊഴുക്ക്,
നീ മയങ്ങുന്നതീ കടലമ്മയുടെ മടിത്തട്ട്... !കണ്ണേയുറങ്ങുക ...
ഈ മണ്ണിലിനിയുണരാതിരിക്കാൻ
നീ മയങ്ങുക...
നെഞ്ചുനീറിയൊരു രാരീരം